Tuesday, January 21, 2014

ആയിരത്തൊന്നു രാഗങ്ങൾ - മമ്മൂട്ടി കട്ടയാട്

(ആയിരത്തൊന്നും രാവുകളുടെ കാവ്യാവിഷ്കാരം)

ആമുഖം
(വൃത്തംകിളിപ്പാട്ട്)

പണ്ടു പണ്ടിന്ത്യയ്ക്കും ചൈനയ്ക്കും മധ്യേയാ-
യുണ്ടായിരുന്നൊരു കൊച്ചു രാജ്യം.

ചുറ്റും കടലലകൾ കൊണ്ടരഞ്ഞാണം
ചുറ്റിയ പോലൊരു ദ്വീപു രാജ്യം.

ഏറെപ്പുകൾ പെറ്റൊരവിടുത്തെ ഭൂപതി-
ക്കിറയവനേകി രണ്ടാൺ മക്കളെ.

ശിക്ഷണം നന്നായ് ലഭിച്ചതിനാലവർ
ലക്ഷണമൊത്ത കുമാരന്മാരായ്.

വലിയവൻ ഷഹരിയാർ രാജ്യം ഭരിക്കുമ്പോ-
ളിളയവൻ ഷാഹ്സമാൻ ദേശം വിട്ട്

ദൂരെ സമർഖന്ദിലേക്കു പോയവിടുത്തെ-
യരചനായ് പ്രജകളെ കാത്തു പോന്നു.

കാലമതിൻ മുറയ്ക്കങ്ങിനെ ഭൂമിയെ
വലയം വെച്ചതിശീഘ്രം പാഞ്ഞു പോയി.

സൂര്യനുദിച്ചസ്തമിച്ചു ദിനരാത്രം
മാറി വന്നിരുപതു വർഷങ്ങളായ്.

ഷഹരിയാർ രാജകുമാരനന്നേരത്ത്
ഷാഹ്സമാനെക്കാണാനാശ തോന്നി.

ഉടനെയാ നൃപനൊരു ദൂതനെയനുജന്റെ
കുടിയിലേക്കന്നു പറഞ്ഞു വിട്ടു.

അനിയനാ ദൂതു കൈപ്പറ്റിയ പാടെയ
ന്നനുചരന്മാർക്കൊപ്പം യാത്രയായി.

കൊട്ടാരം വിട്ടധികം ദൂരം ചെന്നില്ല
പെട്ടെന്നയാളൊരു കാര്യമോർത്തു.

ജ്യേഷ്ഠൻ കുമാരനു നൽകുവാനായ് വച്ച
വൈഢൂര്യ മാല മറന്നു പോയി.

തിരികെയന്തപ്പുരം തന്നിൽ പ്രവേശിച്ച
നേരമയാളൊരു കാഴ്ച കണ്ടു;

പട്ടമഹിഷിയൊരടിമക്കൊപ്പം സ്വന്തം
കട്ടിലിൽ സുഖമായ് ശയിച്ചീടുന്നു.

വെള്ളിടി വെട്ടിയതു പോലയാളുടെ-
യുള്ളിലൊരു കൊള്ളിയാൻ മറഞ്ഞു.

പെട്ടെന്നുറയിൽ നിന്നൂരിയ വാൾ കൊണ്ട്
വെട്ടി നുറുക്കി രണ്ടധമരെയും.

*                      *                      *

പിന്നീടു കൂടെപ്പിറപ്പിന്റെ മന്ദിരം
തന്നിലണഞ്ഞൊരനന്തരവൻ

വല്ലാതെ ദു:ഖിച്ചും ക്ഷീണിച്ചും കണ്ടപ്പോൾ
വല്ലായ്മ തോന്നി വല്ല്യേട്ടനന്ന്.

നാടും വീടും വിട്ട് വന്നതു കൊണ്ടാകാം
നായാടിയാൽ ശോകം മാഞ്ഞു പോകാം

ഇത്ഥം നിരൂപിച്ച സോദരനനുജനോ-
ടർത്ഥിച്ചു വേട്ടയ്ക്കു കൂടെപ്പോരാൻ.

ഉള്ളിലൊരു കടൽ മൊത്തവുമായല-
തല്ലുമൊരാൾക്കെന്തു മൃഗയാവേശം?.

ഇല്ല ഞാനില്ലങ്ങു പോയ് വരൂവെന്നയാൾ
ചൊല്ലിയപ്പോളേട്ടൻ കാടു കേറി.

*                      *                      *
സോദരൻ പോയതിൻ  പിറകെയക്കോയിലി-
ന്നുദ്യാനത്തിൽ കണ്ടോരശ്ലീലങ്ങൾ

തെല്ലൊന്നുമല്ലയാളെയാശ്ചര്യത്തിന്റെ
മുൾമുനയിൽ കൊണ്ടു നിർത്തിയത്.

ഇരുപതു വെപ്പാട്ടിമാർക്കൊപ്പമിരുപത്
ഭൃത്യന്മാരാഭാസ നൃത്തം വെച്ചു.

കൂടെ മസ്ഊദെന്നൊരടിമയ്ക്കൊപ്പം രതി
ക്രീഡയിൽ രാജ്ഞിയും പങ്കു കൊണ്ടു.

ഇവിടെയിതെങ്കിലെനിക്കെന്റെ ദു:ഖങ്ങ
ളെവിടെയതൊക്കെയും ചെറുതാണല്ലോ!ശുഷ്കമല്ലോ.

ഇങ്ങനെയോരോന്നു ചിന്തിച്ചോരാ രാജൻ
സംഗതികൾ ജ്യേഷ്ടനോടു ചൊന്നു.

നേരിട്ടു കാണുന്നതല്ലാത്തതൊന്നും ഞാൻ
നേരാണെന്നു വിശ്വസിക്കില്ലെന്ന്

ആണയിട്ടതിനാലിരുവരുമാളുകൾ
കാണാതെയൊന്നിച്ചൊളിച്ചിരുന്നു.

എല്ലാം നേരിൽ കണ്ട നേരം കുമാരന്മാർ
തെല്ലുമമാന്തിച്ചില്ലോടിപ്പോകാൻ.

ഇവ്വിധമൊരു രാജ സേവയേക്കാൾ മെച്ചം
ജീവിതം തന്നെ വെടിയലല്ലോ.

ഏവമുര ചെയ്ത രണ്ടു പേരും ദൂരെ-
യെവിടേക്കെന്നില്ലാതെ പോയ്മറഞ്ഞു.

ഏറെ ദിനരാത്രങ്ങളലഞ്ഞവസാന-
മൊരു കടൽ തീരത്തു ചെന്നു പെട്ടു.

അവിടെയുള്ളൊരു വൻ മരത്തിൻ ചുവട്ടിലാ-
യവരിരു സോദരർ വിശ്രമിച്ചു.

പെട്ടെന്നു കടലിൽ നിന്നൊരു ശബ്ദം കേട്ടവർ
ഞെട്ടിത്തരിച്ചങ്ങൊളിച്ചിരുന്നു.

വലിയൊരു ജിന്നാഴിക്കടിയിൽ നിന്നും മെല്ലെ-
ത്തലയുമുയർത്തി നിവർന്നു നിന്നു.

മണ്ടിയവർ രണ്ടും കേറി മരത്തിന്റെ
മണ്ടയിൽ ചെന്നു പതുങ്ങി നിന്നു.

വെള്ളത്തിൽ നിന്നുയർന്നു വന്ന ജിന്നിന്റെ
യുള്ളം കൈയ്യിലൊരു പെട്ടി തൂങ്ങി.

വൃക്ഷത്തിൽ ചുവടെയിരുന്നു കൊണ്ടാ ഭൂതം
സൂക്ഷിച്ചു പെട്ടി തുറന്നു നോക്കി.

അപ്പോഴൊരു കൊച്ചു സുന്ദരിപ്പെൺകൊടി
തപ്പോയെന്നോതിപ്പുറത്തു വന്നു.

അവളുടെ പൂവു പോലുള്ള മടിത്തട്ടി-
ലവനന്നു തലയും ചായ്ച്ചങ്ങുറങ്ങി.

അന്നേരം വൃക്ഷത്തിന്നുച്ചിയിൽ നോക്കിയ
സുന്ദരി കണ്ടു കുമാരന്മാരെ.

ആംഗ്യം കാണിച്ചവളാജ്ഞാപിച്ചവരോടി-
റങ്ങി വരാനല്ലേൽ ജിന്നുണരും.

പേടിച്ചരണ്ടവർ രണ്ടു പേരുമുട-
നടിയിലേക്കപ്പോഴുതിർന്നിറങ്ങി.

നിർലജ്ജം ചൊന്നവൾ നിങ്ങളെന്നിംഗിതം
പൂർത്തീകരിക്കണമിപ്പോൾ തന്നെ.

എന്തിനു വേണ്ടി നാമോടിപ്പോന്നോവതു
പിന്തുടരുന്നിപ്പോഴും നമ്മളെ

എന്നേവം ചിന്തിച്ചമാന്തിച്ചു നിന്നപ്പോൾ
ചൊന്നവൾ ജിന്നെയുണർത്തുമെന്ന്.

പൂച്ചക്കു മുമ്പിലെ എലിയെപ്പോലവരന്ന്
ഓച്ഛാനിച്ചെല്ലാമനുസരിച്ചു.

ഒടുവിലാ രജകുമാരന്മാരോടവൾ
തേടിയൂരിത്തരാൻ മോതിരങ്ങൾ.

അവരിരുവരുമതു നൽകിയ പാടെയ-
ന്നവളൊരു മാല പുറത്തെടുത്തു.

അഞ്ഞൂറ്റിയെഴുപത് മോതിരങ്ങളാൽ നി-
റഞ്ഞൊരു മാല വെട്ടിത്തിളങ്ങി.

ഒപ്പം കിടന്നവരിൽ നിന്നുമായ് കവർ-
ന്നൊപ്പിച്ചതാണവയെന്നോതിയാൾ.

ഇവയൊക്കെയീ മണ്ടനിഫ്രീത്തിനെ പറ്റി-
ച്ചവയാണെന്നുമവൾ കൂട്ടിച്ചേർത്തു.

വേളി കഴിഞ്ഞാദ്യ രാത്രിയീ കശ്മലൻ
തോളിലിട്ടെന്നെ റാഞ്ചിക്കൊണ്ടു പോയ്.

പിന്നീടു പെട്ടിയിൽ പൂട്ടിയെറിഞ്ഞെന്നെ
ഇന്നിക്കാണുന്നൊരാഴക്കടലിൽ.

ഭൂതത്തിൻ ഗതിയിതാണെങ്കിൽ നമുക്കുള്ള
വിധിയെത്ര നിസ്സാരമെന്നുരത്ത്

രണ്ടു കുമാരന്മാരും മരുഭൂമികൾ
താണ്ടിയൊടുക്കം കൊട്ടാരം പൂകി.

കണ്ടിച്ചവരാദ്യം രാജ്ഞിയുടെ ഗളം,
തുണ്ടു തുണ്ടാക്കി ഭൃത്യന്മാരേയും.
*                      *                      *

പിന്നീടു ഷഹരിയാരോരോ നാളോരോരോ
കന്യകമാരെയും വേട്ടു പോന്നു.

ആദ്യത്തെ രാത്രി തന്നെയവരോടൊപ്പ-
മന്തിയുറങ്ങുംകശാപ്പു ചെയ്യും.

നിർദ്ദയം സ്ത്രീകളെയിവ്വിധം രാജാവു
നിഗ്രഹിക്കുന്നതു കണ്ട ജനം

പെൺ മക്കളെയും കൂട്ടി നാടു വിട്ടു പോയ്
പെണ്ണുങ്ങളെപ്പിന്നെക്കിട്ടാതെയായ്.

ക്രൂദ്ധനാം രാജാവ് മന്ത്രിയോടായോതി
വധുവിനെയുടനെയെത്തിച്ചു തരാൻ

എവിടേയ്ക്കു ഞാനിനി മങ്കമാരെത്തേടി
പോവുമെന്നു മന്ത്രിയാധി പൂണ്ടു.

തലയും പുകഞ്ഞങ്ങിനെയാലോചിക്കവേ
ചൊല്ലിയന്നു മകൾ ഷഹറാസാദ്.

പോകാനെനിക്കനുവാദം തരൂ താതാ-
യേകനനുഗ്രഹിക്കും പോയ് വരാം.

ഇനിയിവൾ പ്രാണത്യാഗം ചെയ്താലതു വിശ്വാ-
സിനികൾക്കായുള്ളൊരു ബലിയല്ലയോ?.

സ്നേഹ സമ്പന്നനാമച്ഛനന്നോതിയ-
ത്തന്വിയോടു നീ കേളെൻ പുത്രികേ;

പണ്ടൊരു കഴുതയ്ക്കും കാളക്കുമിടയിലാ

യുണ്ടായ ഗതിയെൻ മൾക്കു വരാം.

Next
(കർഷകന്റെ കഴുതയും കാളയും)

Monday, January 20, 2014

സാമ്പത്തിക പ്രതിസന്ധി (2010 ജൂലായ് മാസത്തിലെഴുതിയത്)

 
"കണ്ടീലയോ നീ മുകുന്ദാ ധരണിയി-
ലുണ്ടായ മന്നരിൽ മുന്നൻ ഭഗദത്തൻ
വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ! ശിവ!."

    *            *            *                    *
ഇന്നലെ വരേ,
നാടും കാടുമിളക്കി നടന്നിരുന്ന ഗജ രാജ വീരന്മാർ
ഊര മുറിഞ്ഞ് പെരുവഴിയിൽ വീണു കിടക്കുന്ന
ദയനീയ രംഗം കാണുമ്പോൾ
ഇതല്ലാതെ മറ്റെന്താണ് പാടേണ്ടത്?
* * * *
എന്തൊരഹങ്കാരമായിരുന്നു?
എന്തൊരു ധിക്കാരമായിരുന്നു?

കണ്ണെത്തും ദൂരത്തുള്ള
മുഴുവൻ വിള നിലങ്ങളും
അവർ അളന്ന് അതിരിട്ടു.

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ
കാഷ്ഠത്തിനു പോലും വില പറഞ്ഞു.

ഗർഭിണികളുടെ മുലപ്പാല്
ലേലത്തിനു വച്ചു.

ശവപ്പെട്ടികളുടെ ഷെയറുകൾ
കോടികൾക്കു മറിച്ചു വിറ്റു.

നിരാലംബരെയും നിരാശ്രയരെയും
അവർ കണ്ടില്ല.

പുസ്തകം വാങ്ങാൻ മക്കൾക്കു
ചിറ്റഴിച്ചു നൽകുന്ന അമ്മമാരെ
അവർ ശ്രദ്ധിച്ചില്ല.

ജപ്തി നടപടിയിൽ നിന്നു രക്ഷപ്പെടാൻ
ആത്മഹത്യയിലഭയം തേടുന്ന
കർഷകന്മാർ അവരെ അസ്വസ്ഥരാക്കിയില്ല.

കൃഷിയിടങ്ങൾ നികത്തി
കോൺക്രീറ്റു കാടുകൾ നടുമ്പോൾ
നാളെയതിൽ കതിരു കുലയ്ക്കില്ലെന്നവർ ഓർത്തില്ല.

പ്രാണികളെ കൊല്ലാൻ തളിക്കുന്ന
മാരക വിഷത്തിൽ
സ്വന്തം തലമുറകൾ മരിച്ചു തീരുന്നത്
അവർക്കൊരു പ്രശ്നമാണെന്ന് തോന്നിയില്ല.

അന്തിമയങ്ങാനിടമില്ലാതെ
കൊടും ചൂടിൽ വിശറിപോലുമില്ലാതെ
മരംകോച്ചും തണുപ്പിൽ പുതപ്പില്ലാതെ
ശൗച്യം ചെയ്യാൻ വെള്ളമില്ലാതെ
കരയാൻ കണ്ണീരു പോലും കൂട്ടിനില്ലാതെ,
വേലയ്ക്കു കൂലിവാങ്ങാൻ അവസരം ലഭിക്കാതെ
വാ തുറക്കാൻ താടിയെല്ലുകൾ ചലിപ്പിക്കാൻ കഴിയാതെ
കരളു പൊട്ടി, ജീവഛവമായി
കയറ്റിയയക്കപ്പെട്ട ആത്മാവുകളുടെ
തേങ്ങലുകൾ ശ്രദ്ധിക്കാതെ,

പുല്ലും വെള്ളവും നിഷേധിച്ച്
തൊഴുത്തിൽ നിന്നും ആട്ടിയിറക്കപ്പെട്ട
ഗർഭിണികളായ പശുക്കളുടെ
വനരോദനങ്ങൾക്കു ചെവിക്കൊടുക്കാതെ,
ചന്ദ്രനിൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ
തുറക്കുന്നതിനെക്കുറിച്ച്
ചർച്ച ചെയ്യുകയായിരുന്നു അവർ.

എലികളെ പിടിക്കാൻ ഇല്ലം ചുടുന്ന
ഫറോവമാരായിരുന്നു
അവരുടെ മാതൃകാ പുരുഷന്മാർ.

ഒന്നു വെച്ച് പത്തു കൊടുക്കുന്ന
കുലുക്കിക്കുത്തുകാരായിരുന്നു
അവരുടെ ഉപദേശകന്മാർ.

പ്രശ്നങ്ങൾ വീണ്ടും പ്രശ്നങ്ങളാക്കി,
പരിഹാരത്തിൽ വിഷം കലക്കി,
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ
അവരും അവരുടെ മേലാളന്മാരും
സമർത്ഥന്മാരായിരുന്നു.

എല്ലാം തച്ചുടച്ച് തരിപ്പണമാക്കി
പിന്നീട് പുനർ നിർമ്മിക്കാൻ കരാറെടുക്കുന്ന
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ
ശുഭ്ര വസ്ത്രധാരികളായ ബുദ്ധി ജീവികൾ
തിരിച്ചറിയാൻ താമസിച്ചു പോയി.

ചെന്നായ്ക്കളുടെ ഗിരിപ്രസംഗങ്ങൾ
കുഞ്ഞാടുകൾക്ക് വേദവാക്യമായിരുന്നു.

പുതിയ ലോകത്തിന്റെ അപ്പോസ്തലന്മാർക്ക്
അവർ വീഞ്ഞും മാംസവും വിളമ്പി.

അവരുടെ സുഖ ശയനത്തിന്
സഹോദരിമാരെ കൂട്ടിക്കൊടുത്തു.

സാമ്പത്തിക ശാസ്ത്രത്തിന്റെ വേദപുസ്തകത്തിൽ
സദാചാരത്തിന്റെ പദാവലികൾ പാടില്ലെന്ന്
അവർ ഇവരെ പഠിപ്പിച്ചു.

ഇവരതെല്ലാം തൊണ്ടയറിയാതെ
വിഴുങ്ങുകയും ചെയ്തു.
പിന്നീട് ദഹനക്കേടുണ്ടായപ്പോൾ
ഉരുക്കിയ ഇയ്യം അവർ ഇവരുടെ
തൊണ്ടയിൽ പാർന്നു കൊടുത്തു.
കാരണം ഇവർ ശ്രൂദ്രന്മാമാരും
അവർ ബ്രാഹ്മണന്മാരുമാണല്ലോ.

കുറച്ചു കൂടി പഠിച്ചാൽ
നമുക്കിതും കൂടി മനസ്സിലാകും
എന്തെന്നാൽ...
അവരുടെ ലക്ഷ്യം അർത്ഥം മാത്രമായിരുന്നു.
അർത്ഥത്തോടുള്ള ആർത്തി
പരശ്ശതം നിരർത്ഥങ്ങൾ ചെയ്യാൻ
അവരെ പ്രേരിപ്പിച്ചു

എല്ലാ മാർഗ്ഗങ്ങളും
ലക്ഷ്യങ്ങളെ ന്യായീകരിക്കുകയും ചെയ്തു.

എന്നാൽ ചില മാർഗ്ഗങ്ങൾ
അതി ഭീകരമായ കൊക്കകളിലേക്കാണു
നയിക്കുക എന്നും
ചില കുറുക്കു വഴികൾ
ബൂമറാങ്ങായി തിരിച്ചു വരുമെന്നും
തിരിച്ചറിയുമ്പോഴേക്കും
സമയം ഏറെ വൈകിയിരുന്നു.

ഇപ്പോൾ ആരെയാണു കുറ്റം പറയേണ്ടത്
സ്വർഗ്ഗം വാഗ്ദാനം ചെയ്ത
ആഗോള വൽക്കരണത്തെയോ?
സർവ്വ തിന്മകൾക്കും പച്ചക്കൊടി കാട്ടിയ
ജനാധിപത്യത്തെയോ?
ശൂന്യതയിൽ നിന്നും സ്വർണ്ണ മോതിരം ലഭിക്കുന്നത്
സ്വപ്നം കാണാൻ പ്രേരിപ്പിച്ച
മുതലാളിത്തത്തേയോ?

മൂല ധനത്തിന്റെ കുല ദൈവങ്ങൾ
ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്.
പൊന്മുട്ടയിടുന്ന താറാവിനെ കൊന്നാൽ ലഭിക്കുന്നത്
പൊന്നിൻ കൂമ്പാരങ്ങളായിരിക്കില്ല.

അകിടിൽ തുടർച്ചയായി കറന്നു കൊണ്ടിരുന്നാൽ
പിന്നെയും പിന്നെയും ചുരത്തുന്നത്
ക്ഷീരം മാത്രമായിരിക്കില്ല.

Monday, June 20, 2011

റീ എക്സ്പോർട്ട്



റീ എക്സ്പോർട്ട്
(അതായത് ഒരു പ്രവാസി-പത്നിയുടെ കരിഞ്ഞ ദു:ഖങ്ങൾ)

- മമ്മൂട്ടി കട്ടയാട്, ദുബൈ –

(അന്തുക്കയുടെ പതിനേഴാം വരവ് എന്ന് ശീർഷകത്തിൽ മാതൃഭൂമിയിൽ ഫസീല റഫീഖ് എഴുതിയ ഒരു ഗൾഫനുഭവം വായിച്ച ശേഷം അന്തുക്കയുടെ ഭാര്യയുടെ പക്ഷം ചേർന്ന് എഴുതിയ കവിതയാണിത്. 33 വർഷം പ്രവാസ ജീവിതം നയിച്ച ഈ കണ്ണൂർ സ്വദേശി ശിഷ്ട കാലം സ്വന്തം നാട്ടിൽ ജീവിച്ചു തീർക്കാൻ പോയതായിരുന്നു. പക്ഷേ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല. ആരോടും പരാതിയില്ലാതെ ഏഴു മാസം കഴിഞ്ഞ് വീണ്ടും അദ്ദേഹം ഗൾഫിലെത്തി പഴയ ജോലിയിൽ പ്രവേശിക്കുന്ന വേദനാജനകമായ ഒരു സംഭവമാണ് ലേഖനത്തിൽ പറയുന്നത്)


ആയ കാലത്തൊരു കൈത്താങ്ങു നൽകാതെ
പോയതല്ലേ നിങ്ങളെല്ലാമുപേക്ഷിച്ച്;

പോകാമിനിയുമാ നരകം കരം നീട്ടി
സ്വീകരിക്കാനവിടെയുണ്ടാകുമിപ്പൊഴും.

അരുതെന്നു പറയുവാൻ ഭാര്യയോ മക്കളോ
വരുമെന്നു കരുതരുത്, സമയം കഴിഞ്ഞു പോയ്

നന്ദികേടാണെന്നു മാലോകരോടു പോയ്
ചൊന്നാലുമൊന്നും വരാനില്ലിവൾക്കിനി.

മുപ്പത്തിമൂന്നാണ്ടു പേറിയ നോവിന്റെ-
യൊപ്പമെത്തില്ലൊരു പഴിയുമാക്ഷേപവും.

കാരിരുമ്പേക്കാൾ കടുത്തു പോയ് ഹൃത്തട-
മാർദ്രമാകില്ലിനിയൊരു നോവിലും.

എല്ലുകൾ മുറിയും വരേ വേല ചെയ്യുകിൽ
പല്ലുകൾ മുറിയെക്കഴിക്കാം നമുക്കെന്നു

ചൊല്ലി മോഹിപ്പിച്ചു പലവട്ടമന്ത്യമോ
പല്ലു കൊഴിഞ്ഞൊരു സിംഹമായ് വന്നു നീ.

* * *
പനിവന്നു മക്കളാലില പോൽ വിറയ്ക്കവേ,
തുണയായൊരാൾ കൂട്ടിനില്ലാതിരിക്കവേ,

വിദ്യാലയത്തിൽ നിന്നടിപിടികളുണ്ടാക്കി
വാധ്യാരു കൊച്ചിന്റെയച്ഛനെക്കേൾക്കവേ,

കല്ല്യാണമാഘോഷമടിയന്തിരം കാതു
കുത്തലും പേറുമീറ്റും വരേയെന്തിനും

നല്ലോണമങ്ങു നൽകാതിരുന്നാൽ ചുളി-
ഞ്ഞില്ലാതെയാകുന്ന മുഖമൊന്നു കാണവേ,

പഴികേട്ടു പഴികേട്ടുളുപ്പുകളോരോ-
ന്നഴിഞ്ഞഴിഞ്ഞങ്ങനെ നഗ്നയായ് മാറവേ,

കൂട്ടിക്കുറച്ചും ഗുണിച്ചും ഹരിച്ചുമീ
വീട്ടിന്റെ ചെലവിനാൽ കെട്ടി മറിയവേ,

സാന്ത്വനം നൽകേണ്ട ബന്ധു മിത്രാതിക-
ളന്ത്യ കൂദാശയ്ക്കു വേണ്ടി ദാഹിക്കവേ,

ഓടിയെത്തേണ്ടോരയൽപക്കമൊക്കെയും
കൂടിയിരുന്നപരാധം പറയവേ,

വില്ലേജ്, താലൂക്ക്, പള്ളി, പള്ളിക്കൂട-
മെല്ലായിടത്തും കയറിയിറങ്ങവേ,

വെള്ളം കരണ്ടിനും ഗ്യാസിനും റേഷനും
ബില്ലു പെയ്മെന്റിനായ് ക്യൂകളിൽ നിൽക്കവേ,

കൂടെയുണ്ടായിരുന്നെങ്കിലെന്നെത്രയോ
തേടിയിരുന്നിവൾ, നിങ്ങൾക്കതറിയുമോ?.

ചൊല്ലിയിട്ടെന്തിനി? കൈവിട്ടൊരമ്പു പോ-
ലെല്ലാം തൊടുത്തു പോയ് ക്രൌഞ്ചമെരിഞ്ഞു പോയ്!!.

* * *
സന്ധ്യയാകാനിങ്ങു നിമിഷങ്ങളുള്ളൊരീ-
യന്ത്യമാം നേരത്തു വന്നിങ്ങു ചെങ്കോലു-

മേന്തിയിട്ടൊരു രാജ ഭരണം കൊതിക്കുകിൽ
‘മന്ദബുദ്ധി’യെന്നു പ്രജകൾ വിളിച്ചിടാം.

സൂചന തന്നു ഞാൻ നിങ്ങൾ പഠിച്ചില്ല
യാചിച്ചു പിന്നെയും പിന്നെയും കേട്ടില്ല

ബന്ദായ്, മുടക്കമായ്, പ്രതിഷേധമായിവ-
ളന്ത്യമുണ്ണാതെയിരുന്നു സത്യാഗ്രഹം;

എന്നിട്ടുമിളകാത്ത മല പോലെ നിന്നു നീ-
യൊന്നും മറക്കുവാൻ കഴിയില്ലൊരിക്കലും.

* * *
നേരത്തിനന്നം തരുന്നുണ്ട്, സൂക്കേടു
വരവേ മരുന്നുകൾ വാങ്ങാൻ വരുന്നുണ്ട്,

ചാരിയിരിക്കുവാനുമ്മറത്തൊരു നല്ല
ചാരു കസേരയും കൊണ്ടു വച്ചിട്ടുണ്ട്,

എന്തിന്റെ കുറവാണു നിങ്ങൾക്കിവിടെയെ-
ന്നെന്തേ പറയുവാൻ നിങ്ങൾ മടിക്കുന്നു?

‘പല്ലിന്നു സൌര്യമോ? പണ്ടുള്ളതേ ഫല-
മില്ലയിന്നെന്നോ, ക്ഷമിക്കുക ‘നിശ്ചയം;

കാലമാണാത്മ നാഥാ ദുരന്തത്തിലെ
വില്ലനെന്നറിയുക, മാപ്പു നൽകീടുക’.

ഇങ്ങോട്ടു കിട്ടുന്നതൊക്കെ നാമെങ്ങിനെ-
യങ്ങോട്ടു നൽകുന്നുവെന്ന പോലല്ലയോ?

അങ്ങോട്ടു നൽകാത്തതെന്തിനു നാം വൃഥാ-
യിങ്ങോട്ടു കിട്ടുവാനാശ വെച്ചീടുന്നു?

വരുമാനമൊരുനാൾ നിലച്ചതിനാലുള്ളൊ-
രരിശമാണെന്നു നീയൂഹിച്ചുവോ?

സൌര്യമായ് മേയുന്ന പശുവിനെക്കയറിൽ
കുരുക്കിയ വൈരമെന്നും നിനച്ചോ?

ഈച്ചയെക്കൊല്ലാനിരുമ്പുലക്ക വാങ്ങി
വെച്ചതെന്തേയെന്നു മിങ്ങു കേട്ടോ?

കാൽനടകളായെത്തുവാനുള്ളിടത്തേക്കു
കൂലി നൽകി വണ്ടി കൂട്ടിയെന്നോ?

നൂറു കാശൊരു ദിനം തീർന്നു പോകാനുള്ള
കാരണമെന്തെന്നു ചിന്തിച്ചുവോ?

തിന്നാൻ കൊടുത്ത കിടാങ്ങളോച്ഛാനിച്ചു
മുന്നിൽ വരാത്തതിൽ നോവുന്നുവോ?

സങ്കടങ്ങൾ പങ്കു വെക്കുവാനിവിടമിൽ
സമശീർഷ്യരില്ലെന്നു പരിതപിച്ചോ?

ഇതിനൊക്കെ ഹേതുവാരാണെന്നതോ മുന്ന-
മാ വിത്തു വിതയേറ്റിയോനല്ലയോ?

മുതലാളിമാർക്കായ് കനിഞ്ഞ സ്നേഹത്തിന്റെ
പത്തിലൊന്നെങ്കിലും നൽകിയെങ്കിൽ

മുതലുമീ മക്കളും താതന്റെ മുമ്പിൽ സാ-
കൂതം വണങ്ങുവാനെത്തിയേനെ.

Saturday, December 25, 2010

അമേരിക്കൻ ഭടന്റെ മരണം



അമേരിക്കൻ ഭടന്റെ മരണം.
മമ്മൂട്ടി കട്ടയാട്‌.

മർത്ത്യനേതോവൊരാൾ മൃത്യു വരിച്ചെന്ന
വാർത്ത കേൾക്കേയാശ്വസിക്കരുതെങ്കിലും,
വർഗ്ഗവും വംശവുമേതാകിലും ദുഃഖ-
പർവ്വങ്ങളിൽ സുഖം കാണരുതെങ്കിലും;
ദൂരെയിറാക്കിന്റെ മണ്ണിലമേരിക്കൻ
പോരാളിമാരൊരാൾ വെടിയേറ്റു വീഴവേ;
ഓർത്തുല്ലസിക്കുന്നുവെൻ മനം ശത്രുവി-
ന്നാർത്ത നാദങ്ങളുമാശ്വാസ ദായകം.

നായരു പണ്ടു പിടിച്ചൊരപ്പുലിയുടെ
വാലുമായിതിനു സാദൃശ്യമില്ലേയെന്നു
ന്യായമായും സംശയിച്ചു പോകുന്നുവ-
ന്യായത്തിനന്യായമല്ലോ പ്രതിഫലം.

നിഴലുകൾ നോക്കി വെടിവെക്കുവാനുള്ള
കഴിവുകൾ സ്വയമേവയഭിമാനമാക്കിയ
കഴുക വർഗ്ഗത്തിനു കൊന്നുതിന്നാലുള്ള
വഴികളാണിന്നു നാലാംകിട നാടുകൾ.

ഒന്നുമറിയാതെ നന്നായുറങ്ങുന്ന
പൊന്നു കിടാങ്ങളെയുമവറ്റയെ
പെറ്റു വളർത്തിയ തായമാരേയുമി-
ന്നൊറ്റയടിക്കു വക വരുത്തീടുവാൻ
മറ്റാർക്കു കഴിയുമമേരിക്കയിൽ നിന്നു
കേറ്റിയയച്ച തെമ്മാടികൾക്കല്ലാതെ.

എലിയെപ്പിടിക്കുവാനില്ലം ചുടുകയു-
മെല്ലാം കഴിഞ്ഞ ശേഷം നോം ജയിച്ചെന്നു
വലിയ വായിൽ വീമ്പിളക്കയും ചെയ്യുന്ന
വലിയേട്ടനോടു നാമെവിടെയാ വാഗ്ദത്ത
ഭൂമിയും നീതിയും സ്വാതന്ത്ര്യവും പിന്നെ-
യേമാന്റെ സ്വന്തം ജനായത്തവുമെന്ന്
കേട്ടാലവർ കൺമിഴിച്ചു നിന്നീടുമീ
മട്ടിലും മർത്ത്യരുണ്ടെന്നതാണതിശയം.!!

ഭീഷണിയാം വാൾമുനകളിൽ നിർത്തിയു-
മോശാരമായ്‌ വിഷം തേനിൽ കലക്കിയു-
മന്യ ദേശങ്ങളെ വരുതിയിൽ നിർത്തുവാ-
നെന്നും സമർത്ഥരാണീയൈക്യ നാടുകൾ.

തല്ലുന്നവന്നു തല്ലാനുള്ളതും തല്ല്
കൊള്ളുന്നവന്നതു തടയുവാനുമുള്ള
രണ്ടായുധങ്ങളും വിൽക്കുന്നതുമതി-
ലുണ്ടായ രക്തം കുടിക്കുന്നതുമൊരാൾ.

പണ്ടൊരാറിന്റെ താഴ്‌ ഭാഗങ്ങളിൽ നിന്നു
കൊണ്ടൊരാട്ടിൻ കുട്ടി വെള്ളം കുടിക്കവേ;
ഓതിയത്രെയൊരു ചെന്നായയാറിന്റെ
മീതെ നി"ന്നാടേ, കലക്കൊല്ല നീ നീര്"
താഴെക്കിടക്കുന്ന ഞാനെങ്ങനെ പ്രഭോ-
വൊഴുകുന്നയാറിന്റെ മീതെക്കലക്കുമെ-
ന്നാരാഞ്ഞയാടോട്‌ ചൊന്നു പോൽ ചെന്നായ
മുന്നം കലക്കിയിട്ടുണ്ടു നിൻ പൂർവ്വികർ.
ചാടിവീണുടനെയക്കശ്മലനാടിന്റെ
ചൂടുള്ള രക്തം കുടിച്ചു തിരിച്ചു പോയ്‌.

ന്യായങ്ങളൊക്കെയും പുകമറയാണിവർ-
ക്കന്യായ വൃത്തിയോ ജീവിത ചര്യയും
നീതി പീഠങ്ങളെല്ലാമീ വരേണ്യർ ത-
ന്നാധിപത്യത്തിലാണെന്നതുമോർക്കുക.

കണ്ടറിയാത്തവൻ കൊണ്ടറിയുമെന്ന
രണ്ടു വാക്കെങ്കിലുമോർമ്മയിൽ വെക്കുവാൻ
യാങ്കിയേമാന്മാർ മറന്നു പോകാതിരു-
ന്നെങ്കിലെന്നെങ്കിലുമാശിച്ചിടുന്നിവൻ.

Wednesday, December 22, 2010

പക്ഷിപ്പനി



പക്ഷിപ്പനി

മമ്മൂട്ടി കട്ടയാട്‌

ഷാര്ജടയിലെ കോര്ണീ‌ഷിൽ
കാറ്റു കൊള്ളാനിനിരിക്കുകയായിരുന്നു ഞാൻ;
സൈബീരിയയിൽ നിന്നെത്തിയ
മൂന്നു നാലു വെള്ളപ്പറവകൾ
പാറി വന്ന്‌ എന്റെ മുമ്പിൽ നിന്നു.

ഞാൻ നിരായുധനും
നിരുപദ്രവകാരിയുമായ
ഒരു മനുഷ്യ ജന്തുവാണെന്ന്‌ തോന്നിയതു കൊണ്ടാവാം
അവയിൽ തല മുതിര്ന്ന വൻ എന്നോട്‌ പറഞ്ഞു:
"സർ, ഞങ്ങളുടെ തലമുറകൾ
നൂറ്റാണ്ടുകളായി
ഈ കടൽ തീരത്ത്‌ വന്നു പോകുന്നു.
ഞങ്ങൾ ആരുടെയും വിളകൾ നശിപ്പിക്കുന്നില്ല,
ആരെയും കൊത്തി നോവിക്കുന്നിലാ
ഞങ്ങളുടെ പക്കൽ ബെല്റ്റു ബോംബുകളില്ല,
അന്നം തേടിയും
പൂര്വ്വേ പിതാക്കൾ ഞങ്ങളെ ഏല്പ്പിരച്ച
പ്രത്യുല്പ്പാ ദന കര്മ്മംക എന്ന
മഹത്തായ ദൗത്യം നിര്വ്വ ഹിക്കാനുമാണ്‌ വരുന്നത്‌.
നിങ്ങളുടെ പൂര്വ്വി്കർ ഞങ്ങളെ ആദരിച്ചിരുന്നു
പക്ഷെ, നിങ്ങളുടെ പുതിയ തലമുറകൾ
ഞങ്ങളെക്കുറിച്ച്‌ അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നു
"പക്ഷിപ്പനി കൊണ്ടു വരുന്നത്‌ ഞങ്ങളാണത്രെ,
മാരക സംഹാര ശേഷിയുള്ള അണുക്കൾ
ഇറക്കുമതി ചെയ്യുന്നത്‌ ഞങ്ങളാണത്രെ,
പക്ഷികളും മൃഗങ്ങളും നാട്ടിലിറങ്ങിയിട്ടില്ലെങ്കിലും
നിങ്ങള്ക്ക്ൃ‌ രോഗം വരുന്നില്ലേ?
ആണവ പരീക്ഷണങ്ങൾ നടത്തിയും
ഇന്ധനങ്ങൾ കത്തിച്ചും
മാരകമായ സിഗ്നലുകൾ അന്തരീക്ഷത്തിൽ വിക്ഷേപിച്ചും
പ്രകൃതിയെ കശാപ്പു ചെയ്യുന്നതു ഞങ്ങളാണോ?
സർ, നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാര്ക്ക് ‌
ഇതിനെതിരെ പ്രതികരിച്ചു കൂടേ?
എന്തിനാണ്‌ ഞങ്ങളെ വക വരുത്താൻ
നിങ്ങൾ വല വിരിക്കുന്നത്‌?.

അവയുടെ ചോദ്യങ്ങള്ക്കു മുമ്പിൽ
ഒരു നിമിഷം ഞാൻ പകച്ചു നിന്നു പോയി.
ഞാൻ അവയോടായി പറഞ്ഞു:
"പ്രിയപ്പെട്ട പറവകളേ,
നിങ്ങളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു,
ഞാനീ നാട്ടുകാരനല്ല,
എനിക്കിവിടെ സ്വയം ഭരണാവകാശമില്ല,
എനിക്കു സമ്മതിദാനാവകാശമില്ല,
എനിക്കു ശബ്ദമേ ഇല്ല.
ഞാനും നിങ്ങളെപ്പോലെ
കടൽ കടന്നു വന്ന ദേശാടകനാണ്‌
നിങ്ങൾ സ്വയമേവ വരുന്നു
ഞങ്ങൾ വരാൻ നിര്ബ്ന്ധിതരായിരിക്കുന്നു
എന്ന വ്യത്യാസം മാത്രമേയുള്ളൂ.
ഒന്നു കൂടി പറഞ്ഞാൽ നിങ്ങള്ക്കുപ ലഭിക്കുന്ന
അത്രയും പരിഗണന പോലും
ഞങ്ങള്ക്കുി ലഭിക്കുന്നില്ല.
കുറച്ചു പരിസ്ഥിതി പ്രവര്ത്തുകരെങ്കിലും
നിങ്ങള്ക്കുസ വേണ്ടി ശബ്ദിക്കുന്നുണ്ട്‌.
വരാൻ അനുവാദം വേണ്ടാത്തതു പോലെത്തന്നെ
പോകാനും നിങ്ങള്ക്കുനുവാദം വേണ്ട.
പക്ഷേ ഞങ്ങൾ അതിനുമപ്പുറത്താണ്‌.
തടവുപുള്ളികളെന്നാവും
ഞങ്ങള്ക്കുക പറ്റിയ ഏറ്റവും നല്ല പേര്‌.
രണ്ടും മൂന്നും കൊല്ലം കൂടുമ്പോൾ
ഞങ്ങൾ പരോളിന്‌ നാട്ടിൽ പോകുന്നു
ദാഹം മാറുന്നത്തിനു മുമ്പേ
പാനപാത്രങ്ങൾ ഞങ്ങളിൽ നിന്നും
പിടിച്ചു വാങ്ങുന്നു.
അകിടിൽ നിന്നും പശുക്കിടാവിനെ
വലിച്ചകറ്റുന്നതു പോലെ പിടിച്ചു കൊണ്ടു വന്ന്‌
വീണ്ടും ഞങ്ങളെ ഈ കുറ്റികളിൽ ബന്ധിക്കുന്നു
ഈ കയറിനു ചുറ്റും തിരിയാനേ ഞങ്ങൾക്കു
സ്വാതന്ത്യമുള്ളൂ.
ഈ തടവറകളിൽ ഞങ്ങൾ
ഏറ്റവും കടുത്ത പണിയെടുക്കുന്നു
അതിനുമാത്രമുള്ള പ്രതിഫലം ലഭിക്കുന്നില്ല.
അത്യാവശ്യം എന്തെങ്കിലും ലഭിക്കുന്ന തടവുകാരെ
ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമടങ്ങുന്ന
ബ്ലേഡു കമ്പനിക്കാർ നിര്ത്തി പ്പൊരിക്കുന്നു
കൊല്ലാതെ തന്നെ ചോരകളൂറ്റിക്കുടിക്കുന്നു
മാന്യമായി കിടന്നുടങ്ങാനുള്ള അവകാശം പോലും
ഈയ്യിടെയായി ഞങ്ങള്ക്കുന നിഷേധിക്കുന്നു
അവിവാഹിതരായ ചെറുപ്പക്കാർ
(വിവാഹം കഴിഞ്ഞിട്ടും ഭാര്യമാർ കൂടെയില്ലാത്തവർ
എന്നും ഇതിനര്ത്ഥ മുണ്ട്‌)
വലിയ സാമൂഹ്യ പ്രശ്നങ്ങളാണത്രെ!.
അവരെ പട്ടികളെപ്പോലെ
ഫ്ലാറ്റുകളിൽ നിന്നും വില്ലകളിൽ നിന്നും
ആട്ടിപ്പായിക്കുന്നു.
കുശലം പറയാൻ വെളിസ്ഥലത്ത്‌ കൂടിയിരുന്നാൽ
ഇവിടുത്തെ ബഹുമാനപ്പെട്ട പത്രപ്രവര്ത്തകകർ
ഞങ്ങളുടെ ചിത്രമെടുത്ത്‌
അധികാരികള്ക്കാമയി അടിക്കുറിപ്പെഴുതുന്നു:
"അധികരിച്ചു വരുന്ന കുറ്റ കൃത്യങ്ങൾ" എന്ന്‌.
എങ്ങനെയെങ്കിലും ഇണക്കിളികളെ
പിടിച്ചു കൊണ്ടുവരുന്നവരെയും
ജീവിക്കാനനുവദിക്കുന്നില്ല.
"വര്ധിനച്ചു വരുന്ന സാഹചര്യങ്ങളിൽ
പൊരുത്തപ്പെടാൻ തയ്യാറാവുക,
അല്ലെങ്കിൽ സ്ഥലം വിടുക,
നിങ്ങളില്ലെങ്കിൽ ഞങ്ങൾ മറ്റു നാട്ടുകാരെ കൊണ്ടുവരും
മ,അസ്സലാം...."

ക്ഷമിക്കണം പറവാസുഹൃത്തുക്കളേ,
ഞങ്ങൾ മടങ്ങിപ്പോകാൻ ഇടമില്ലാത്ത
ദേശാടനക്കിളികൾ!!
കുറ്റം ചെയ്യാത്ത തടവു പുള്ളികൾ
യുദ്ധം വരാതെ തന്നെ
അഭയാര്ഥിരകളായവർ.

ഒരു സാഹചര്യത്തിലും അടിയറവു പറയാത്ത
ആത്മാഭിമാനം ഞങ്ങള്ക്കുയണ്ടായിരുന്നു
ആരുടെ മുമ്പിലും കൈ കാണിക്കാതെ
നടു നിവര്ത്തി നില്ക്കാ ൻ കഴിയുന്ന ഒരു നട്ടെല്ലും.
അതു കൊണ്ടാണല്ലോ ഞങ്ങൾ
ഇങ്ങോട്ടു പോന്നത്‌.
ഇപ്പോൾ അതും നഷ്ടപ്പെടുമോ
എന്ന ഭയം ഞങ്ങളെ പിടികൂടുന്നുണ്ടോ
എന്നു സംശയിച്ചു പോവുകയാണ്.
ചൂട്‌ വല്ലാതെ കൂടുന്നു
ഒന്നും തൊടാൻ കഴിയുന്നില്ല
എല്ലാറ്റിനും പൊള്ളുന്ന വിലയാണ്‌!!
എന്തോ ഒരന്യ വല്ക്കുരണം
എപ്പോഴും എല്ലായിടത്തും.

എന്റെ കഥകൾ കേട്ട വെള്ളപ്പിറാവുകൾ
തരിച്ചു നിന്നു പോയി.
ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ
അവരുടെ കണ്ണുകൾ സജലങ്ങളായിരിക്കുന്നത്‌
എന്റെ ശ്രദ്ധയിൽ പെട്ടു.

അവർ എന്നോട്‌ പറഞ്ഞു
"നിങ്ങളുടെ വേദനകളിൽ ഞങ്ങളും പങ്കു ചേരുന്നു
തുറന്നു വിടപ്പെട്ട തത്തകളോടും ലൗ ബേഡുകളോടും
ഞങ്ങളുടെ അന്വേഷണം പറയുക
നിങ്ങള്ക്കു് തരാൻ ഞങ്ങളുടെ പക്കൽ ഒന്നുമില്ല
ദൈവം ഞങ്ങള്ക്കുണ തന്ന സൗന്ദര്യം
ഒരു നിമിഷം നിങ്ങള്ക്കാകയി ഞങ്ങൾ സമര്പ്പി ക്കുന്നു”.

അതിനു ശേഷം അവർ ജലാശയത്തിനു മുകളിൽ
എനിക്കു വേണ്ടി മനോഹരമായ
ഒരു നൃത്ത വിരുന്ന്‌ കാഴ്ച്ച വെച്ചു.
അവരുടെ ശബ്ദത്തിൽ കഴിയാവുന്നത്ര ഭംഗിയായി
പാട്ടു പാടുകയും ചെയ്തു.
(Nov. 2008)

Sunday, December 19, 2010

പിന്നെയും യാചനയോ?



പിന്നെയും യാചനയോ? .1

മമ്മൂട്ടി കട്ടയാട്‌.

ചോദിക്കുവാൻ മടിച്ചിട്ടാണു നാമേറെ
യാതനയേകും പ്രവാസം വരിച്ചത്‌.
യാചിക്കുവാൻ കഴിയാത്തതു കൊണ്ടാണ്‌
മോചനം തേടിയലഞ്ഞു തിരിഞ്ഞത്‌.

എന്നിട്ടു വന്നീ മരുപ്പച്ചയിൽ നിന്നു-
മന്നത്തെയന്നത്തിനായ്‌ വേർപ്പൊഴുക്കവേ,
പിന്നെയും പിന്നെയും കൈനീട്ടി നാമിര-
ക്കുന്നതിലെന്തോരപാകത കാണുന്നു.

ആശ്രയമന്യേ ഭുജിക്കുവാനും പൂർണ്ണ
സ്വാശ്രയാനായിക്കഴിയാനുമുള്ള നി-
ന്നാശകൾക്കെന്തേ പ്രവാസ ബന്ധൂവിന്ന്‌
ശോഷണം വന്നുവോ, ഭൂഷണമല്ലത്‌.

* * * *
അകലെയിന്ദ്രപ്രസ്ഥമതിലൊന്നിനുപവിഷ്ഠ-
നാകിയ ധനമന്ത്രിയാറു മാസം കൊ-
ണ്ടുരുക്കിയുണ്ടാക്കിയ ബഡ്ജറ്റിലൊന്നിലും
പേരിനു പോലും പ്രവാസികളില്ലത്രെ!!

കക്ഷി രാഷ്ട്രീയങ്ങളെല്ലാം മറന്നൊരു
കക്ഷിയായ്‌ മാറിയിരുന്നു വിലപിക്കു-
മക്ഷമരായൊരെൻ ചങ്ങാതിമാരോ-
ടപേക്ഷിച്ചു ഞാനുമന്നെല്ലാം പൊറുക്കുവാൻ.

എന്തിനാധി നമ്മളന്യ ജാതിയൊന്നു
പൂതി വെക്കാനുമിന്നില്ലനുമതി
സമ്മതി ദാനവുമസ്തിത്വവും
നമ്മൾക്കയിത്തമാണീ ഭൂമിയിൽ

അകിടു ചുരത്തിയ പാലുപോലിന്നുനാം
തിരികെ മടങ്ങുവാൻ കഴിയാഥനാഥരായ്‌
ഏവരും പിഴിയുന്ന കറവപ്പശുക്കളാ-
യവസാനമറവിനു നൽകുന്ന മാടുമായ്‌.

ഇലകളിലേറ്റവും പോഷക മൂല്യമു-
ള്ളിലയായ കറിവേപ്പിലയ്ക്കു വരും ഗതി
പലയിടത്തും പരദേശി മാറാപ്പുമാ-
യലയുന്നവർക്കു ലഭിച്ചാലതൃപ്പമോ?

കൈകളിൽ വന്നു ലഭിച്ചോരനുഗ്രഹം
കൈമുതലാക്കുക, അതിനു ശേഷം മതി
കൈകളിലെത്താതെയകലെപ്പറക്കുന്ന
പൈങ്കിളിയെന്നതുമോർമ്മയിൽ വെക്കുക.
---------------------------------
1. രണ്ടായിരത്തിയൊമ്പത്‌ ജൂലൈയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല എന്ന പരാതിക്ക്‌ ഒരു വിയോജനക്കുറിപ്പ്‌.

Saturday, December 18, 2010

പ്രവാസ ഗീതം.



പ്രവാസ ഗീതം.

മമ്മൂട്ടി കട്ടയാട്‌.

കരയും കിടാങ്ങളെ പാടിയുറക്കിയു-
മരിയില്ലാതുഴറുമൊരിണയെ മയക്കിയു-
മെരിയും വയറിന്മേൽ മുണ്ടു മുറുക്കിയും
വിരിയും വികാരങ്ങൾ മണ്ണിലടക്കിയു-
മൊരു പറ്റം പറവകൾ പാരാവാരത്തിന്റെ
മറുകരയിലേക്കു പാറിപ്പോയി.

പൊരിയുന്ന വെയിലിലും കരിയാതെയാവേശം
കരഗതമാക്കിയോരാ ഖഗങ്ങൾ
ഇരവും പകലും തന്നുടയവർക്കായ്‌ കൊടും
മരുഭൂമിയിലും ചികഞ്ഞീടുന്നു.

മൂവന്തിയായാലുമധ്വാനിക്കുന്നയി-
പ്പാവങ്ങൾക്കു കിട്ടുന്നതു തെല്ലു-
മാവുന്നില്ലാശ്വാസമാകാനവർക്കു-
മവരിലാശ വെക്കുമാശ്രിതർക്കും.

എല്ലു മുറിയെപ്പണിതിട്ടും പിന്നീട്‌
പല്ലു മുറിയെക്കഴിക്കുവാനോ,
വല്ലതും ബാക്കിവച്ചു ശേഷിക്കും കാല-
മല്ലലില്ലാതെ കഴിയുവാനോ,-
യെന്തു കൊണ്ടോവാകുന്നില്ലയിവറ്റകൾ-
ക്കെന്താണു കാരണമെന്നു ചൊല്ലാൻ
ബുദ്ധിമാൻമാർക്കും കഴിയുന്നില്ലവരുടെ-
യന്ത്യമൊരു ചോദ്യ ചിഹ്നമല്ലോ?

തിന്നു കൊഴുക്കുമിറച്ചിക്കോഴിയെപ്പോൽ
എന്നുമിവർ വേഗം വലുതാകുന്നു
പിന്നീടേതോ വമ്പന്മാരുടെ മേശയ്ക്കു
മുന്നിലെയന്നമായ്‌ മാറീടുന്നു.

എന്തിനു വേണ്ടിയധ്വാനിക്കുന്നുവെന്നോ
യെന്തിനു വേണ്ടി വളരുന്നെന്നോ?
ശുദ്ധ മനസ്ക്കരിവർക്കറിയുന്നില്ല
കത്തിയെരിയുന്ന തിരിയാണിവർ.

കാനൽ ജലം കണ്ട്‌ ദാഹം തീർക്കാൻ മണൽ-
ക്കൂനകൾ താണ്ടുമൊട്ടകങ്ങളായ്‌
പിന്നേയും പിന്നേയുമന്വേഷിച്ചകലങ്ങൾ
ചെന്നു തിരഞ്ഞു മടുക്കുന്നിവർ.


മദ്യവും ലഹരിയും പോലെ മനുഷ്യനെ-
യുന്മാദനാക്കുന്നു ദേശാടനം.
പതിയെത്തുടങ്ങിക്കഴിഞ്ഞാലതു മാറാ
വ്യാധി പോൽ കെണിയിൽ കുരുക്കീടുന്നു.

ദേശാടനം ചെയ്യും കിളികളുമവരുടെ
ദേശത്തിലേക്കു തിരിച്ചു പോകും.
ദേശം വെടിഞ്ഞ മനുഷ്യന്മാർക്കോ സ്വന്തം
ദേശങ്ങൾ ശേഷമന്യമായ്‌ മാറും.

* * * *

വേപഥു വേണ്ടാ, പ്രവാസ ബന്ധൂ, നമ്മ-
ളാപേക്ഷികം കൊണ്ടളന്നിടേണം
ഇല്ലാത്തതിന്റെ കണക്കെടുക്കുമ്പോഴു-
മുള്ളതിനെക്കുറിച്ചോർമ്മ വേണം.

ലക്ഷക്കണക്കിനു മാനവർ ഭൂമിയിൽ
ഭക്ഷണമില്ലാതലഞ്ഞിടുമ്പോൾ
കൊച്ചു വയറുനിറച്ചങ്ങകലെ സു-
ഭിക്ഷമായ്‌ കഴിയുന്നു നിൻ കിടാങ്ങൾ

വോട്ടു ലഭിച്ചാലെല്ലാമായെന്നു നമ്മ-
ളൊട്ടും നിനക്കൊല്ല, സ്വന്തം നാട്ടിൽ
വോട്ടു ചെയ്യുന്നില്ലേയാറു ദശാബ്ദമ-
ക്കൂട്ടരെന്നിട്ടെന്തേ സ്വർഗ്ഗം വന്നോ?

ഉള്ളതു കൊണ്ടുള്ളതു പോൽ കഴിയുവാ-
നുള്ള മനസ്സിന്നുടമകളു-
മെല്ലാമടക്കി വാഴുന്ന മന്നന്മാരും
തുല്യരാണീ മണ്ണിലന്നു മിന്നും 1

എല്ലാമുണ്ടായിട്ടുമത്യാഗ്രഹങ്ങൾക്കാ-
യില്ലോരതിരെങ്കിലാ ധനാഢ്യൻ
എച്ചിൽ തിരഞ്ഞു നടക്കുന്ന ശ്വാനൻ പോൽ
മ്ലേച്ഛനാണൊന്നും തികയുകില്ല.
--------------------------------
1. ഇമാം ശാഫി(റ)യുടെ വാക്കുകളോട്‌ കടപ്പാട്‌
July 2009